Saturday, March 30, 2013

 കിളികളെപ്പോലെ സ്വതന്ത്രമായി പറക്കാനും 
പാടാനും മനസ്സ് കൊതിക്കുന്നു ..മേഘങ്ങളെപ്പോലെ 
തോന്നുമ്പോൾ കരയാനും ...അനന്തതയിലേക്ക് ..
അതിരുകളെയും തടസ്സങ്ങളെയും മറി കടന്നു പോകാനും..
നക്ഷത്രങ്ങളെപ്പോലെ കളിച്ചു രസിച്ചു നൃത്തം ചെയ്യാനും ...
ഒക്കെ വല്ലാതെ കൊതിക്കുന്നു ... 

Thursday, March 28, 2013












സഹനത്തിന്റെ ദു:ഖവെള്ളിയിയിലൂടെ 
മഹത്വത്തിന്റെ ഉയിർപ്പിലേക്ക്....
ലോകരക്ഷയ്ക്കായി ക്രിസ്തു അനുഭവിച്ച 
പീഡനങ്ങളുടെയും കുരിശുമരണത്തിന്റെയും സ്മരണയിൽ 
ക്രൈസ്തവ സമൂഹത്തിനു ഇന്ന് പ്രത്യാശയുടെ ദു:ഖവെള്ളി... 
അങ്ങയുടെ ബലിവേദിയിൽ നിന്നും ....
ദിവ്യ കാരുണ്യത്തിനായി പ്രാർ ധിക്കുന്നു നാഥാ... 

Monday, March 25, 2013


ഈസ്റ്റ്‌ കോസ്റ്റ് ഫാമിലി ക്ലബ്ബ് ഗാന രചനാ മത്സരം - 2013


ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ 
അരയന്ന തോണിയൊന്നിൽ  വിരുന്നുവന്നു 
അറിയാത്ത കഥ പാടിഅരികത്തിരുന്നു  മെല്ലെ 
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ... 
അരിമുല്ലപ്പൂവമ്പ് തൊടുത്തെറി ഞ്ഞു ... 

മഴവില്ലിന്നൊളി മിന്നുംമണിമന്ദഹാസത്തിൽ 
മധുമാസചന്ദ്രിക തെളിഞ്ഞു കണ്ടു ...
മിഴികളിൽ വിടരുന്ന മോഹമലരിനുള്ളിൽ 
മൌനാനുരാഗം നിറഞ്ഞു കണ്ടു ... 
മൌനാനുരാഗം നിറഞ്ഞു കണ്ടു ... 
(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)

ഇളകാത്ത തപസ്സുകൾ ഇളകിപ്പോയ് അദ്ദേഹത്തിന്നോളി -
മിന്നും പുഞ്ചിപ്പാലൊഴുകിയപ്പോൾ 
ഇനിയെന്ന് വരുമെന്നു പറഞ്ഞില്ല കള്ളനെന്റെ 
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....
മനസ്സും കൊണ്ടകലത്തിൽ പറന്നു പോയി ....

(ആയിരം മോഹങ്ങൾ തൻ ആകാശ ഗംഗയിലെ ...)

Thursday, March 21, 2013
















മരം നമ്മെ പഠിപ്പിക്കുന്നു ..ഉയര്ന്നു നിന്നാലും വഴങ്ങിക്കൊടുക്കുക 
കാറ്റ് പറയുന്നു ..ശ്വസിക്കുക...ശരീരത്തെയും മനസ്സിനെയും ശ്രദ്ധിക്കുക 
ഹൃദയം പറയുന്നത് കേൾക്കുക ..മാപ്പ് കൊടുക്കുക 
സൂര്യനെപ്പോലെ നിങ്ങളുടെ ഇളംചൂട്‌  അന്യരിലേക്ക് പ്രസരിക്കട്ടെ ..
പർവതത്തേപ്പോലെ സത്യസന്ധത കാട്ടുകയും വിശ്വാസ്യത പുലര്ത്തുകയും 
ചെയ്യുക...എന്ത് ചെയ്യാൻ പോകുന്നുവെന്ന് നേരത്തെ പറയുക...
വാക്കുകൽ  ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വരട്ടെ..
ഒരിക്കലും ചതിക്കാതിരിക്കുക ..മരങ്ങളെപ്പോലെ ക്ഷമയുള്ളവരാകുക..
പ്രകൃതിയെപ്പോലെ ഗുരു വേറെയില്ല..എത്ര വളവുകളുന്ടെങ്കിലും 
മരങ്ങള്ക്ക് സൌന്ദര്യമുണ്ടെന്നു പ്രകൃതി കാട്ടിത്തരുന്നു..
പ്രകൃതിസ്നേഹം നിലനിര്തുന്നതാണ് അറിവിലേക്കുള്ള വഴി...
നോക്കിപ്പടിക്കുന്നതിലെ ആഹ്ലാദമാണ്‌ പ്രകൃതിയുടെ മനോഹരമായ വരദാനം ..     

Tuesday, March 19, 2013

നിയോണ്‍ വിളക്കിനെ ചുറ്റി പ്പറ ക്കുന്ന കുഞ്ഞു ശലഭങ്ങളെ 
നോക്കി അലസനായിരിക്കുന്ന വൃദ്ധന്റെ രൂപം ....
നെറ്റിത്തടം  മറച്ചു കിടക്കുന്ന ജട പോലെ വളര്ന്ന മുടിയിഴകളെ
ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ് തലോടുന്നു..
നഷ്ടസ്വപ്നങ്ങളുടെ മാറാപ്പും പേറി....ക്ഷീണിതമായ മുഖവും 
അഴുക്കു പുരണ്ട വസ്ത്രവുമായി 
ജീവിതത്തോടുള്ള ഒരു ചോദ്യചിഹ്നമായി ..ആ മനുഷ്യരൂപം 
കാറ്റടിച്ചു  വീണുകിടക്കുന്ന ഇലകളെ നോക്കി 
ആ മുഖം എന്തോ പിറുപിറുത്ത പോലെ ....
കയ്യിലെടുത്ത ഇലകളെ നോക്കി പറയുന്നതായി തോന്നി .....
നീയും എന്നെ പോലെ ..കരിഞ്ഞുണങ്ങിയല്ലോ...
ങും ..അയാളുടെ നിശ്വാസത്തിലെ ഗദ്ഗദം 
കരിയിലയിലും വേദനയുളവാക്കി...

Saturday, March 9, 2013

പ്രപഞ്ച പുരുഷന്‍ എന്ന ഭാവത്തില്‍ ഭക്തര്‍ ആരാധിക്കുന്ന 
പരമശിവന്‍റെ ശിവരാത്രിയെ മനുഷ്യമനസ്സില്‍ നിന്നും മാറി ,
പ്രകൃതിയുടെ ഭാവത്തിലേയ്ക്ക് അല്പമൊന്നു കടന്നു ചെല്ലാം .
മനുഷ്യന്‍ മാത്രമല്ല  പ്രകൃതിയിലെ സകലജീവജാലങ്ങളും 
ശിവരാത്രി തിരിച്ചറിയുന്നു എന്നത് ഭക്തരെല്ലാം തിരിച്ചറിയേണ്ട 
കാര്യമാണ്. ഇത് വിശ്വാസമല്ല ദൃഷ്ടാന്തമാണ്. അറിവായ നാള്‍ 
മുതല്‍ തിരിച്ചറിഞ്ഞ പ്രപഞ്ച സത്യമാണീ പ്രകൃതിയുടെ 
ഭാവപ്പകര്‍ച്ച....

നിത്യവും രാത്രിയില്‍ രാക്കിളികള്‍ കരയുന്നത്, കടവാവലുകള്‍ 
ചിറകടിച്ചു പറക്കുന്നതും മൂങ്ങ മൂളുന്നതുമൊക്കെ ഗ്രാമവാസികള്‍ക്ക്‌ 
പരിചിതമാണ്. എന്നാല്‍ ശിവരാത്രി നാള്‍ രാത്രിയില്‍ രാക്കിളികള്‍ ചിലയ്ക്കാറില്ല.
കടവാവലുകള്‍ ഇരുട്ടിനെ വെളിച്ചമാക്കി പറക്കുന്നത് കാണാറില്ല.
മലയോരങ്ങളെ ഇളക്കിമറിച്ചു കരിയിലകൂമ്പാരവുമായി എത്തുന്ന 
മലയമാരുതന്‍ ശിവരാത്രിനാളില്‍ ആഞ്ഞു വീശില്ല.ശിവരാത്രിയില്‍ 
ഇലകള്‍ പോലും ഇളകില്ല എന്നാണു പറയുക...രാത്രിയിലെ പ്രകൃതി 
നമുക്ക് കാണാനാവില്ല.ശിവരാത്രിപ്പിറ്റെന്നു  രാവിലെ മുറ്റത്തെയ്ക്ക് നോക്കിയാല്‍ 
നിശ്ചലമായി നില്‍ക്കുന്ന (ഇലകള്‍ ഇളകാതെ) പ്ലാവും, മാവുമൊക്കെ ഇന്നും നമുക്ക് 
കാണാവുന്നതാണ് .പ്രകൃതിയിലെ ഓരോ ചരാചരവും തിരിച്ചറിയുന്ന 
ഭക്തിപ്രവാഹമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശി.
ശിവരാത്രി നാളില്‍ ശാന്തമായി ഒരു നിമിഷം ശിവനെ ഭജിച്ചാല്‍ 
ഈ ജന്മപാപവും ജന്മജന്മാന്തര പാപവും മാറുമെന്നാണ് 
വിശ്വാസം.
സകല ചരാചരങ്ങള്‍ക്കും ശിവമരുളുന്ന പരമശിവനെ ശിവരാത്രിനാളില്‍ 
 പ്രപഞ്ചഭാവത്തില്‍ മോക്ഷപ്രാപ്തിക്കായി ഭജിക്കാം...

Thursday, March 7, 2013

പേടിയാണ് ..പരന്നൊഴുകുന്ന നിലാവിനെ.. പിടികിട്ടാതലയുന്ന ഇരുട്ടിനെ ..നിഗൂഡതകള്‍

പേടി

പേടിയാണ് ..പരന്നൊഴുകുന്ന നിലാവിനെ..പിടികിട്ടാതലയുന്ന ഇരുട്ടിനെ ..നിഗൂഡതകള്‍ ഉള്ളിലൊളിപ്പിച്ച ജലസമൃദ്ധികളെ ഒക്കെ...അമ്മാമ്മയോടോപ്പമുള്ള ആദ്യ തോണിയാത്ര ...വള്ളത്തില്‍ കയറാന്‍ പേടിച്ചു കണ്ണടച്ച് നിന്ന എന്നെ തോണിക്കാരന്‍ പൊക്കിയെടുത്തു വള്ളത്തില്‍ ഇരുത്തിയിട്ടും കണ്ണ് തുറക്കാതെ കടത്തു കടന്ന കഥ ഇപ്പോഴും ചുണ്ടില്‍ ചിരി പരത്തും

അന്ന് ആശ്രാമം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ആറാട് നടക്കയാണ്...വെന്ഗാക്കര കടവില്‍ നിന്നും കടത്തു കയറിയാല്‍ ആശ്രാമം അമ്പലത്തില്‍ എത്താം.അവിടെ നിന്നും നേരെ നടന്നാല്‍ കടപ്പാക്കടയിലും ..അവിടെ നിന്നും അധികദൂരമില്ല അമ്മയുടെ വീടായ പട്ടത്താനത്തിന്...അന്നൊക്കെ അധികം ആള്‍ക്കാരും കടത്തു കടന്നും നടന്നുമൊക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്..അമ്മാമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ എന്നെ കൂടെ വിട്ടത്..എനിക്ക് പണ്ട് മുതലേ ആരുടെ വീട്ടിലും പോകുന്നതിഷ്ടമില്ല...അപ്പന്‍ ഞങ്ങള്‍ മക്കളെ ആരെയും ഒരു ബന്ധു വീടുകളിലും വിട്ടിട്ടില്ല...എന്തോ അത് അപ്പന് തീരെ ഇഷ്ടമില്ലായിരുന്നു .

പിറ്റേന്ന് രാവിലെ തിരികെ കൊണ്ടുവരും എന്നുള്ള ഉറപ്പിലാണ് അമ്മ അപ്പനെ പേടിയുണ്ടെങ്കിലും അമ്മാമ്മയുടെ കൂടെ പറഞ്ഞു വിട്ടത്.

വര്‍ണമനോഹരമായ ഉത്സവം മുന്നില്‍ നടക്കുമ്പോഴും.മുഖം തെളിയാതിരിക്കുന്ന എന്നെ നോക്കി " ഈ പെണ്ണിനെന്തു പറ്റി "....എന്ന് ചോദിച്ചുവെങ്കിലും ഉള്ളു വിങ്ങി നില്‍ക്കുന്ന എന്നെ ചേര്‍ത്ത് പിടിച്ചു അമ്മാമ്മ വേഗം നടക്കാന്‍ തുടങ്ങി...അമ്പലത്തില്‍ നിന്നും നടന്നു കടപ്പാക്കടയിലെത്തി ..ഇനിയും കുറെ നടക്കണം അമ്മവീടെത്താന്‍ ...യോഗീശ്വരനെ കുടിയിരുത്തിയ അമ്പലവും ആല്‍ത്തറയും ചെറിയൊരു സര്‍പ്പക്കാവും വെളുത്തു നനുത്ത പൂഴി മണ്ണ് നിറഞ്ഞ അമ്പലമുറ്റവും ഒക്കെയുള്ള അമ്മ വീട് ....അമ്മയുടെ അപ്പാമ്മ ..ഉണിച്ചേക്കി വലിയമ്മ .അങ്ങനെയാണ്..അവരെ അറിയപ്പെട്ടിരുന്നത്...തൂങ്ങിയാടുന്ന കടുക്കനിട്ട കാതും മുല്ലപ്പോ പോലെ വെളുത്ത മുടിയും മാറ് മറയ്ക്കുന്ന നേര്യതും മുണ്ടുമണിഞ്ഞമുത്തശ്ശിയെ കണ്ടാല്‍..ആദ്യം തോന്നുന്നത് ചെറിയൊരു നാണമാണ് ..ബ്ലൗസിടാത്ത മുത്തശ്ശി (അവരൊന്നും ബ്ലൗസ് ചെറുപ്പത്തിലെ ഇട്ടിരുന്നില്ല എന്നാണു അമ്മ പറഞ്ഞിട്ടുള്ളത് )...

മുത്തശ്ശിയുടെ ദൈവീകം തുളുമ്പുന്ന മുഖത്തിന്‌ വല്ലാത്ത ആകര്‍ ഷണമാണ് ...തൂങ്ങിക്കിടക്കുന്ന കാതിലൂടെ വിരല്‍ കയറ്റി കളിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി ഒന്ന് കാണേണ്ടത് തന്നെ...പിന്നെ മുറുക്കി തുപ്പിയ ചുണ്ടിലെ വാത്സല്യംനിറഞ്ഞ ഉമ്മയും...കവിളില്‍ പറ്റിയ മുറുക്കാന്‍നീര് നേര്യതു വച്ച് തുടച്ചുമാറ്റി .ആ ചുളുങ്ങിയ വിരലുകള്‍ തലമുടിയിലൂടെ തലോടുമ്പോള്‍ എന്തൊരു സുഖമാണെന്നോ ...പക്ഷെ കാട് പിടിച്ചു കിടക്കുന്ന സര്‍പ്പക്കാവും ആല്‍ത്തറയും മനസ്സില്‍ പേടിയുളവാക്കും ..ഒരു കാര്യം വലിയ ഇഷ്ടമായിരുന്നു ...അവിടത്തെ പൂജാരി...സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍ ..അദ്ദേഹം വന്നതിനു ശേഷം ദീപാരാധന തൊഴാന്‍ ചുറ്റുവട്ടത്തിലുള്ള തരുണീമണികള്‍ മത്സരിച്ചെത്തു മായിരുന്നു ...ചന്ദനത്തിനോടൊപ്പം മയങ്ങുന്ന മന്ദഹാസവും തീര്‍ത്ഥമായി കിട്ടുമ്പോള്‍...തിരക്ക് കൂടാതിരിക്കില്ലല്ലോ ...അത് കണ്ടുനിന്നിട്ടുള്ള അഞ്ചു വയസ്സുകാരിയായ എന്റെ ചുണ്ടിലും ചിരി പടരുമായിരുന്നു ....

വീടെത്തിയപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു ...നിലാവ് ഉദിച്ചുയരുന്നതേയുള്ളൂ ..അമ്പലവും പരിസരവും പേടിയുളവാക്കി...രാത്രി കാലങ്ങളില്‍ യോഗീശ്വരന്‍റെ വരുത്തുപോക്കുണ്ട് എന്നുള്ള അറിവുംകൂടി ആയപ്പോള്‍ എന്റമ്മേ ...ഉള്ള ജീവനും പോയി..ദൈവമേ..എനിക്കെന്‍റെ വീട്ടിലെത്തിയാല്‍ മതി...പേടിച്ചരണ്ട എന്‍റെ മുഖം നോക്കി മുത്തശ്ശി പറഞ്ഞു ..:"മോളെന്തിനാ പേടിക്കുന്നെ ..കൊച്ചു കുട്ടികളെ ഭഗവാനു ഭയങ്കര പ്രിയമാണ്....മോള് മാമന്‍റെ അടുത്തുപോയി കിടന്നോള്...നമുക്ക് രാവിലെ തിരിച്ചു പോകാം..ട്ടോ...."

എന്‍റെ മാമന്‍ ..അമ്മയുടെ ഇളയ ആങ്ങള...എന്നെക്കാളും വെറും 40 ദിവസം മൂത്തത് ..(പണ്ടൊക്കെ അങ്ങനെയല്ലേ ..എന്‍റെ അമ്മയെ 14 വയസ്സില്‍ കല്യാണം കഴിപ്പിച്ചു )..എന്നെപ്പോലെ കുട്ടിയായ മാമനെപേര് വിളിക്കാനായിരുന്നു ഇഷ്ടം .വേണു ....ഇപ്പോഴും അങ്ങനെ തന്നെ ...ഉറങ്ങാന്‍ കിടന്നുവെങ്കിലും കണ്ണടയ്ക്കാന്‍ തോന്നിയില്ല...ഉറക്കം പിണക്കം ഭാവിച്ചു നില്‍ക്കയാണ്‌ തീര്‍ത്തും എന്നെപ്പോലെ ...അമ്മാമ്മ എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ..കത്തിക്കൊണ്ടിരുന്ന റാന്തല്‍ വിളക്ക് തിരി താഴ്ത്തി വച്ച്അമ്മാമ്മയും ചേര്‍ന്ന് കിടന്നു ...വീട് മാറിക്കിടക്കുന്നതിന്‍റെ അസ്വാസ്ഥ്യവും ഇരുട്ടിനോടുള്ള ഭീതിയും പേടിപ്പെടുത്തുന്ന അന്തരീക്ഷവും ...എന്‍റെ ഹൃദയമിടിപ്പ്‌ പെരുമ്പറ മുഴക്കുന്നു ..കിഴക്കുവശത്തെ മുറിയില്‍ നിന്നും മുത്തശ്ശിയുടെ നേര്‍ത്ത കൂര്‍ക്കം വലിയും .കണ്ണ് ഇറുക്കി അടയ്ക്കാന്‍ നോക്കി അപ്പോള്‍...പുറത്തു ആരുടെയോ കാലടി ശബ്ദം....ദൈവമേ ..മുത്തശ്ശി പറഞ്ഞ യോഗീശ്വരനായിരിക്കും ...കൈ കൂപ്പി പ്രാര്‍ത്ഥിച്ചു ...ആ കാലടി ശബ്ദം വാതിലിനടുത്ത് എത്തി നിന്നു....ഞാന്‍ അമ്മാമ്മയെ കുലുക്കിയുണര്‍ത്തി ..ചെവിയില്‍ അടക്കം പറഞ്ഞു..

"മോള്‍ക്ക്‌ പേടി കൊണ്ട് തോന്നുന്നതാണ് ..അവിടെ ആരുമില്ല" അപ്പോള്‍ കതകിനു മുട്ട് കേട്ടു ...പുറത്തു നിന്നും വിളിയും ...

"അമ്മാവീ...ഇത് ഞാനാണ് ""   ങേ ..ഇതെന്‍റെ അപ്പനാണല്ലോ .."എനിക്ക് ജീവന്‍ തിരിച്ചു കിട്ടി..ചാടിയെണീറ്റ് കതകു തുറക്കുന്ന അമ്മാമ്മയോടൊപ്പം ചേര്‍ന്ന് നിന്നു ....
 "എന്താ ഈ രാത്രിയില്‍ "
"ഒന്നുമില്ല...മോളെവിടെ ...അവളെ കൊണ്ടു പോകാനാ വന്നത് "
എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു..പ്രാര്‍ത്ഥന ദൈവം കേട്ടല്ലോ ..
"വാ മോളെ...നമുക്ക് പോകാം ..അമ്മാവി കതകടച്ചോളൂ "
പരന്നൊഴുകുന്ന നിലവെളിച്ചതിത്തി ലൂടെ അപ്പന്‍റെ കൈ പിടിച്ചു നടക്കുമ്പോള്‍ എന്‍റെ പേടിയെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു വൈകുന്നേരം നടന്നത്രയും ദൂരം പാതിരാത്രിയില്‍ തിരിച്ചു നടക്കേണ്ടി വന്നിട്ടും എന്‍റെ കുഞ്ഞിക്കാലുകള്‍ വേദനിച്ചില്ല........

Friday, March 1, 2013

മനസ്സ് തിരയുന്നു കയ്യകലത്തിനപ്പുറമുള്ള  എന്തിനോ വേണ്ടി ..
മഴയും വെയിലും ഋതുഭേദങ്ങളും ഉപാധികളും 
ഇല്ലാത്ത പ്രണയം ...രണ്ടു മനസ്സുകളെ 
ഇഴയടുപ്പത്തോടെ കൂട്ടിയിണക്കുന്ന ..
സംഗീതാത്മമായി ലയിച്ചു നില്‍ക്കുന്ന പ്രണയം 
എപ്പൊഴുമെത്താവുന്ന പ്രണയത്തിനു വേണ്ടിയുള്ള 
നീക്കിയിരിപ്പാണ് ജീവിതം......
അനുഭൂതിയുടെ നറും നിലാവില്‍...
ആഗ്രഹങ്ങളുടെ പൂന്തോണിയില്‍
മനസ്സില്‍ നിന്നും മനസ്സിലേക്ക് 
പ്രണയം ലയിക്കുകയാണ്....ഒരു മധുര 
സംഗീതം പോലെ ...