Sunday, September 30, 2012

ഇന്ന് അന്താരാഷ്‌ട്ര വയോ വൃദ്ധ ദിനം ....
നമ്മുടെ അസ്ഥിത്വത്തിന്റെ ആധാര ശിലകള്‍ക്ക്‌ വേണ്ടി...
ജീവിതത്തിന്‍റെ പരക്കം പാച്ചിലിനിടയില്‍ 
മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സമയത്ത് ...
പ്രിയമുള്ളവരേ....
നമ്മുടെ തണല്‍ വൃക്ഷങ്ങള്‍ക്ക് വേണ്ടി ഒരു ദിനം ...
ഒരു സാന്ത്വനം  ..ഒരു തലോടല്‍
അതെങ്കിലും അവരര്‍ഹിക്കുന്നില്ലേ?
 ഹൃദയം തുറന്നുള്ള ഒരു സമീപനം...
സ്നേഹത്തിന്‍റെ മാന്ത്രിക സ്പര്‍ശം 
അത്രയെങ്കിലും ...!!!!
പ്രതീക്ഷയോടെ  ...ആശംസകളോടെ ...!!!!!! 

Tuesday, September 25, 2012


 :::ജീവിതവഴിയിലെ തണല്‍മരങ്ങള്‍ :::

സന്ധ്യ മയങ്ങിത്തുടങ്ങി ...തുളസിത്തറയില്‍  വിളക്കു വച്ച് രാധിക 
കൈകൂപ്പി ...'' ഈശ്വരാ...അദ്ദേഹം പോയ കാര്യം നടക്കണേ ...
ആപത്തൊന്നുമില്ലാതെ കാത്തോണമേ..." തിരിയുടെ നാളം നീട്ടി വച്ച് പൂമുഖത്തേക്ക്‌ നടന്നു.
അവിടെ നാമം ചൊല്ലുകയായിരുന്ന മക്കളോടൊപ്പം കൂടി...ഒന്നിച്ചുള്ള സന്ധ്യ പ്രാര്‍ഥനയില്‍ 
മനസ്സ് സ്വസ്ഥമാവും...പ്രാര്‍ഥന   കഴിഞ്ഞു കുട്ടികള്‍ പഠിക്കാനായി അകത്തേക്ക് പോയി
രാധിക ഇടവഴിയിലേക്ക് കണ്ണും നട്ടു വാതിലില്‍  തന്നെ ഇരുന്നു ..അദ്ദേഹത്തിന്റെ അച്ഛനും
ഇതുവരെ റോഡില്‍  നിന്നും എത്തിയിട്ടില്ല...വെറുതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുമ്പോള് 
അവളുടെ മനസ്സ് വല്ലാതെ തുടിക്കയായിരുന്നു ...കൊച്ചു കൊച്ചു മോഹങ്ങള്‍  മനസ്സിലിട്ടു 
താലോലിച്ചത്‌ പൂവണിയുമെന്ന് തോന്നുന്നു....വേറൊന്നുമല്ല ...മൂത്ത രണ്ടു പെണ്‍കുട്ടികള്‍ക്കും
വേണ്ടി രണ്ടു കുഞ്ഞു മാലകള്‍ പണിയാന്‍ തട്ടാനോട് പറഞ്ഞിട്ടുണ്ട് ..നാളെ കാശുമായി 
ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട് ...ഇന്ന് അദ്ദേഹത്തിനു കുറച്ചു കാശ് കിട്ടും ...എക്സിബിഷന്‍ വര്‍ക്ക്‌ 
സമയത്തിന് മുന്‍പേ ചെയ്തു കൊടുത്ത സന്തോഷത്തിനു കുറച്ചു കൂടുതല്‍ പൈസ കിട്ടുമെന്നാണ് 
അദ്ദേഹം പറഞ്ഞത് ..അത് വാങ്ങാനായി ഉച്ച കഴിഞ്ഞു പോയതാണ്....കൂടെ അനിയത്തിയുടെ ഭര്‍ത്താവ് 
രാഘവനെ കൂടി കൂട്ടുമെന്നും അറിയാം..അദ്ദേഹത്തിന് അവനെ ഇഷ്ടമല്ലെങ്കിലും ആര്‍ട്ട്‌ വര്‍ക്കുകള്‍ 
നന്നായി ചെയ്യാന്‍ അറിയാമെന്നത് കൊണ്ട് താന്‍ പറഞ്ഞിട്ടാണ് രാഘവനെ കൂടി ഉള്‍പ്പെടുത്തിയത്...
അതുകൊണ്ട് തന്നെ വിചാരിച്ചതിലും നേരത്തെ വര്‍ക്ക് തീര്‍ക്കാന്‍ കഴിഞ്ഞു ...അതിന്‍റെ സന്തോഷവും 
സംതൃപ്തിയും അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായിരുന്നു ..."ദൈവമേ..അദ്ദേഹത്തിന്‍റെ സന്തോഷത്തിനു 
ഭംഗം വരുത്തരുതേ "..മനസ്സുരുകി പ്രാര്‍ത്ഥിച്ചു ...
സന്ധ്യയുടെ മയക്കം ഇരുള്‍ പുതച്ചു തുടങ്ങി ....ഇടവഴിയില്‍ നിന്നും മിന്നാമിനുങ്ങിന്‍ വെട്ടം അടുത്ത് വരുന്നു...
അച്ഛന്റെ ചുണ്ടിലെ ബീഡി തെളിയുന്നതാണെന്ന് അടുത്ത് വന്നപ്പോഴാണ് മനസ്സിലായത്‌...
"അവനിത് വരെ എത്തിയില്ലേ?..നേരം ഇരുട്ടിയല്ലോ ...നീയിത്തിരി കുടിക്കാന്‍ ചൂട് വെള്ളം കൊണ്ട് വാ"...
തോളില്‍ കിടന്ന തോര്‍ത്ത്‌ കുടഞ്ഞു ചാര് കസേരയില്‍ കാലു  നിവര്‍ത്തി  അച്ഛന്‍  കിടന്നു ...
രാധിക വെള്ളം എടുക്കാനായി അടുക്കളയിലേക്കു നടന്നു ...."ഇനി എപ്പോഴാണ് അദ്ദേഹം വരുന്നത്...വന്നിട്ട്
ഒരുമിച്ചു അത്താഴം കഴിക്കാമെന്നു വച്ചാല്‍....അച്ഛന് നേരത്തെ കിടക്കണം..പിന്നെ കുട്ടികള്‍ ..."ആലോച്ചിരുന്നു 
സമയം ഏറെയായി...അച്ഛനും കുട്ടികള്‍ക്കും ഭക്ഷണം കൊടുത്തു...അവരൊക്കെ ഉറക്കത്തിന്‍റെ ഒരുക്കത്തിലാണ്..
കണ്ണുകള്‍ ഇടവഴിയില്‍ നിന്നും നീങ്ങുന്നില്ല...
"നീ കിടന്നോളൂ ..അവന്‍ വരുമ്പോള്‍ ഞാന്‍ കതകു തുറന്നോളാം .." കിഴക്കേമുറിയില്‍ നിന്നും അച്ഛന്‍റെ ശബ്ദം 
മുന്‍ വശത്തെ കതകു കുറ്റിയിട്ടു രാധിക കിടക്കാനായി പോയി .....കിടന്നിട്ടും കണ്ണ് അടയ്ക്കാന്‍ തോന്നുന്നില്ല ..
അച്ഛന്‍റെ ചൂടില്ലാത്തതു കാരണം മോന്‍ തിരിഞ്ഞും മറിഞ്ഞും കിടക്കയാണ് ...അവനെയും ചേര്‍ത്ത് പിടിച്ചു 
കിടന്ന രാധികയും അറിയാതെ മയക്കത്തിലേക്കു വഴുതി വീണു....ഉറക്കത്തിന്‍റെ അഗാധതയില്‍ എവിടെ നിന്നോ 
ഒരു  ഓട്ടോയുടെ   ശബ്ദം .. മുറ്റത്തു  നിന്നും കേള്‍ക്കുന്ന  പോലെ  ...രാധിക ചാടിയെഴുന്നേറ്റു  ...അച്ഛന്‍ കതകു തുറന്നു ..
   
ഓട്ടോയില്‍  നിന്നും ഇറങ്ങിയ  ഓട്ടോക്കാരന്‍  ..".ഈ  കിടക്കുന്ന   ആള്‍   ഈ വീട്ടിലെ  ആണോ ?. ..ഒന്ന്  നോക്കിയേ..
"അയ്യോ ...എന്ത് പറ്റി".
കരയാന്‍  തുടങ്ങിയ  രാധികയോട്   ..."കരയണ്ട  പെങ്ങളെ . .ഇദ്ദേഹത്തിനു  ഒന്നും  സംഭവിച്ചില്ല . .
ചെറിയൊരു  ബോധക്ഷയം  ...റോഡില്‍ കിടക്കയായിരുന്നു  ...ഞാനൊരു  സവാരി  വിട്ടിട്ടു  വരികയായിരുന്നു ..
സെക്കന്റ്‌  ഷോ  കഴിഞ്ഞു വന്ന  ആരോ  ഫിറ്റായി  കിടക്കുവാണ് എന്നാണു ഞാന്‍ ആദ്യം  കരുതിയത്‌ ..
ചെറിയ  ഞരക്കം  കേട്ടാണ്  ഞാന്‍ അടുത്ത് ചെന്നത്   ..അപ്പോള്‍  ഈ പാവം  കരയുകയായിരുന്നു  ...ഏതോ  രാഘവന്‍ ചതിച്ച്ചുവെന്നോ ..പൈസ നഷ്ടമായെന്നോ ...ഒക്കെ
പുലമ്പുന്നുണ്ടായിരുന്നു ...ഒരുപാട്  നിര്‍ബന്ധിചിട്ടാണ്  കൂടെ വന്നത് .
"ഇനി ഞാന്‍ എന്തിനു  വീട്ടില്‍  പോകണം ..അവളോട്‌  
ഞാന്‍ എന്ത് പറയും? എന്‍റെ മക്കളുടെ  മാല  "...പാവം... പൊട്ടിക്കരയുന്ന   ഈ മനുഷ്യനെ  വിട്ടിട്ടു വീട്ടില്‍ പോകാന്‍ 
എനിക്കും  മനസ്സ്  വന്നില്ല  ...എനിക്കും ഇതുപോലെ  കാത്തിരിക്കുന്ന  ഭാര്യയും  നാല്  മക്കളും  ഉണ്ട്  ..."
ഓട്ടോക്കാരന്റെ ഇത്രയും  വാക്കുകള്‍ .... രാധികയ്ക്ക്  പകല്‍  വെളിച്ചം  പോലെ ഒക്കെ  മനസ്സിലായി  ...അദ്ദേഹം ചെല്ലുന്നതിനു മുന്‍പേ രാഘവന്‍  ചെന്ന്  പൈസയും   വാങ്ങി കടന്നു  കാണും...അതൊരു  വല്ലാത്ത  ഷോക്ക്‌  ആയി ...അത് കൊണ്ട് ലേശം മദ്യപിച്ചു  കാണും  അതാണ്‌   ഈ വീഴ്ചയുടെ കാരണം...അദ്ദേഹത്തെ  താങ്ങി എടുത്തു  അകത്തേക്ക്  കിടത്താന്‍  ആ നല്ല മനുഷ്യനും  സഹായിച്ചു   
പാതിരാ  കഴിഞ്ഞ  ഈ സമയത്ത് ഒരു ദൈവദൂതനെ  പോലെ വന്നു  സഹായിച്ച  ഈ മനുഷ്യന്  എന്ത് കൊടുത്താല്‍  മതിയാകും 
കൈകൂപ്പി കണ്ണീരോടെ ."അങ്ങയോടു ഞാന്‍ എങ്ങനെ നന്ദി പറയും ചേട്ടാ..എന്നെയും അഞ്ചു മക്കളെയും അനാധരാക്കാതെ
രക്ഷിച്ച ചേട്ടന് കോടി പുണ്യം കിട്ടും ...ഈ പ്രാര്‍ഥന ..അതല്ലാതെ  ഈ പെങ്ങളുടെ കയ്യില്‍ ഒന്നുമില്ല "..രാധിക കരയുമ്പോള്‍ 
ഓട്ടോക്കാരന്റെ കണ്ണുകളും നിറഞ്ഞു ...വിലമതിക്കാനാവാത്ത പ്രാര്‍ഥനയുടെ പുണ്യം ഏറ്റുവാങ്ങി ആ നല്ല മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ..രാധികയുടെ മനസ്സില്‍ ... വിട്ടു പോകുമായിരുന്ന ജീവിതത്തെ തിരികെ കൊണ്ടുവന്ന ദൈവ തുല്യനായ ആ മനുഷ്യന്‍ തണല്‍ മരമായി പടര്‍ന്നു പന്തലിക്കുകയായിരുന്നു ....!!!!


Friday, September 14, 2012


 :::വിടരാതെ കൊഴിയുന്ന പൂമൊട്ടുകള്‍ :::

കൊക്കുരുമ്മി ചേര്‍ന്നിരുന്നു 
കുശലം പറയും കിന്നരിപ്രാവുകള്‍
കലപിലകള്‍ കൂട്ടി കുറുകിയിരിക്കും
കിളിമകളുടെ കൊഞ്ചലുകള്‍ ...

കരളിലിമ്പം പകരുമീ നിമിഷങ്ങള്‍ 
കവിളില്‍ നനവ്‌ പടര്‍ത്തിയതെന്തേ 
കരയാന്‍ വിതുമ്പുന്ന കരിമുകിലെ 
കാറ്റിലടരാന്‍ പിറക്കുന്ന കണി മലരേ 
കദനം നിറഞ്ഞൊരീ ചെല്ലക്കിളിയുടെ 
മനസ്സാം കിളിക്കൂട്‌ തകര്‍ന്നുവല്ലോ...

മൂഡവിചാരങ്ങള്‍ ചിറകേറി വന്നപ്പോള്‍ 
സ്വപ്‌നങ്ങള്‍ നെയ്തോരെന്‍ വര്‍ണത്തൊട്ടില്‍ ശൂന്യമായി 
കുഞ്ഞിളം ചുണ്ടിലെ പാല്‍പ്പുഞ്ചിരികള്‍
കദനത്തിന്‍ ചുടു നിണമായി കണ്ണില്‍ നിറഞ്ഞു ...

മാറാല കെട്ടിയ ചിന്തകളില്‍ 
മനം പുകമറ പിടിക്കുമ്പോള്‍ 
മകളെന്ന പുണ്യത്തെ മാറോടു ചേര്‍ക്കുവാന്‍
മരിച്ച മന:സ്സാക്ഷികള്‍ക്കെങ്ങനെ കഴിയും?

ഉള്ളില്‍ തുടിച്ചൊരു ജീവന്‍റെ ചേതന
ഈറ്റില്ലത്തില്‍ നിശബ്ദമായി ....
ഓമനത്തിങ്കള്‍ കിടാവിന്‍ താളം 
ഓര്‍മതന്‍ ചുണ്ടില്‍ വിറങ്ങലിച്ചു ...!!!!

Tuesday, September 11, 2012

വികസനക്കുതിപ്പുമായി എമേര്‍ജിംഗ് കേരളയ്ക്ക് ഇന്നാരംഭം ....
നിക്ഷേപ സൌഹൃദനാട് എന്നാ നിലയില്‍ കേരളത്തെ ലോകത്തിനു മുന്നില്‍
അവതരിപ്പിക്കുന്നു ...
കേരളം  നിക്ഷേപാനുകൂല സംസ്ഥാനമല്ല  എന്ന പ്രതിശ്ചായ  
മാറ്റുകയെന്ന  ലകഷ്യത്തോടെ എമേര്‍ജിംഗ് കേരള   ആഗോള   നിക്ഷേപക   
സംഗമത്തിന്  ഇന്നു തിരശീല  ഉയരും. ഭാവിയുടെ വഴിയില്‍   പ്രതീക്ഷയുടെ  ചെറു  
തിരിയെങ്കിലും  കൊളുത്തി  വയ്ക്കാനുള്ള  ശ്രമമാണ്  എമേര്‍ജിംഗ് കേരള  ..
യുവാക്കളുടെ   പ്രതീക്ഷകള്‍  പൂവണിയും ...മലയാളി  സമൂഹത്തിന്റെ 
ജീവിത നിലവാരം ഉയരും... നേരിട്ടുള്ള തൊഴില്‍ അവസരങ്ങള്‍ക്ക്  പുറമേ  
പരോക്ഷമായി  ആയിരക്കണക്കിന്  ആളുകള്‍ക്ക്  തൊഴില്‍ സാധ്യതകള്‍ 
തെളിയും .....!!!!  അങ്ങനെ   പ്രതീക്ഷകള്‍ പലതാണ്  .....
പ്രതീക്ഷയുടെ വര്‍ണച്ചിറകുമായി  "പറന്നുയരട്ടെ കേരളം" 

Wednesday, September 5, 2012

"തുടരുന്ന ഗുരുദക്ഷിണ ....!!!!"
കോളേജ് മാഗസിനില്‍ മലയാള വിഭാഗത്തിന് വേണ്ടി
ചെറുകഥ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് കണ്ടു
ഒന്ന് ശ്രമിച്ചാലോ എന്ന് കരുതി...എഴുതി...അതിനു കഥയാണോ
എന്നൊന്നും പറയാന്‍ കഴിയില്ല...എങ്കിലും മലയാള വിഭാഗം  
മേധാവി പ്രൊഫസര്‍ .ബാഹുലേയന്‍ സാറിനെ കഥ ഏല്‍പ്പിച്ചു...
ആദ്യ വര്‍ഷ വിദ്യാര്‍ഥിനി ആയതിനാല്‍ പ്രസിദ്ധീകരിക്കണമെന്നു 
നിര്‍ബന്ധമൊന്നുമില്ല...അത് കൊണ്ട് തന്നെ കൂടുതലായി
ചിന്തിക്കാനും പോയില്ല...
ഉച്ച കഴിഞ്ഞുള്ള ആദ്യ പിരീഡ് സംസ്കൃതം ..
പഠിപ്പിക്കുന്ന കല്യാണി ടീച്ചറിനെ പേടിക്കാത്തവര്‍ ചുരുക്കമാണ്. 
അവിവാഹിതയായ ആ ടീച്ചര്‍ ആയിരുന്നു അന്ന് വിമന്‍സ് ഹോസ്റ്റെലിലെ 
മേട്രനും ...ഇടുപ്പില്‍ സാരിക്ക് മുകളിലൂടെ തൂക്കിയിട്ട താക്കോല്‍ കൂട്ടവും
തുമ്പു കെട്ടിയിട്ട നീണ്ട മുടിയും തീഷ്ണമായ കണ്ണുകളും വല്ലാത്ത ഭീതിയുളവാക്കിയിരുന്നു
അധികം സംസാരിക്കാത്ത പ്രകൃതം ..അവരുടെ പീരിയടില്‍ ക്ലാസ്സില്‍ ശ്മശാന മൂകതയാണ്...
പെണ്‍കുട്ടികളുടെ അടക്കിപ്പിടിച്ചുള്ള വര്‍ത്തമാനവും ചിരിയും ഒന്നും അവര്‍ക്കിഷ്ടമല്ല....
പൊതുവേ ഒരു പുരുഷ വിദ്വേഷി ആണെന്ന് വേണമെങ്കില്‍ പറയാം...അല്ലെങ്കില്‍ 
വനിതാ കോളേജില്‍ ഇത്ര കടും പിടുത്തം വേണോ?..കണ്ണടയുടെ മുകളിലൂടെ പുരികം ചുളിച്ചുള്ള
അവരുടെ നോട്ടം ..സഹിക്കാന്‍ കഴിയില്ല...
പതിവില്ലാതെ എന്നെ നോക്കി ചിരിക്കുന്ന കണ്ടപ്പോള്‍ ഞാന്‍ ചുറ്റും നോക്കി ..ഇവര്‍ക്ക് ഇന്നെന്തു പറ്റി?
"ലൈല" ടീച്ചര്‍ വിളിക്കുന്നുണ്ട്...ചെല്ല്...കിട്ടുന്നത് വാങ്ങിക്കോള്."..എന്നോട് സ്റ്റാഫ്‌ റൂമില്‍ പോകാന്‍
പറഞ്ഞു ..."ഏതാണീ..ലൈല ടീച്ചര്‍ ?...ക്ലാസ്സ്‌ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇങ്ങനെയൊരു ടീച്ചറിനെ കുറിച്ച് 
കേള്‍ക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല...റൂമിന് വെളിയിലുള്ള നെല്ലിമരത്തിനു ചുവട്ടില്‍ നിന്നാലോചിച്ചു ...
എന്തിനായിരിക്കും എന്നെ അവര് വിളിക്കുന്നത്‌...റൂമിലേക്ക്‌ പോവുകയായിരുന്ന "കേരള സംസ്കാരം "
പഠിപ്പിക്കുന്ന വത്സല ടീച്ചറിന്റെ കൂടെ ഞാനും അകത്തേക്ക് കയറി...
"ഇതാണോ വത്സലേ..എന്റെ കഥാകൃത്ത്‌ ?"...ഒരു പരുക്കന്‍ ശബ്ദം...സ്ത്രീ ആണെന്ന് പറയില്ല സംസാരം
കേട്ടാല്‍...നല്ല പൊക്കമുള്ള അധികം മുടിയില്ലാത്ത ഒരു സ്ത്രീ...അടുത്തേക്ക് കയ്യാട്ടി വിളിച്ചു...
കണ്ടപ്പോഴേ ചെറിയൊരു ഭയം തോന്നി ..ഒരു പക്ഷെ ആകര്‍ഷണം തോന്നുന്ന ഒരു രൂപം പോലെ
എനിക്ക് തോന്നാഞ്ഞത് കൊണ്ടാവും...അവര്‍ പറഞ്ഞു തുടങ്ങി ...നമ്മള്‍ ആദ്യമല്ലേ ഇപ്പോള്‍ 
കാണുന്നത് ..അല്ലെ?...കുട്ടിയല്ലേ   ഇതെഴുതിയത്? ..
"അതെ .. ടീച്ചര്‍"... 
"പക്ഷെ ഈ കഥയില്‍ ഞാനെങ്ങനെ വന്നു...എന്നെ നീ കഥയിലൂടെ പരിചയപ്പെടുത്തിയില്ലേ ...
ദേ..ഇവരോട് ചോദിക്ക്...അവര്‍ പറയും ഈ കഥയിലെ നായിക ലൈലയാണെന്ന്...
ഞാന്‍ പറയാത്തത് നീ  എഴുതി വച്ചില്ലേ കുട്ടീ ..ഇനി   ഇവരുടെ   മുന്നില്‍  എനിക്ക്
എന്താണൊരു     മതിപ്പ്  ...എല്ലാം   നീ കൊളമാക്കിയില്ലേ  "..ലൈല ടീച്ചറിന്റെ പരുക്കന്‍ ശബ്ദം 
എന്നെ വല്ലാതെയാക്കി  ...എനിക്ക് മനസ്സില്‍  തോന്നിയതല്ലേ  ഞാന്‍ എഴുതിയത്  (മനസ്സില്‍ 
പറഞ്ഞു )..ഇവരോട് എന്ത്   പറയും? സോറി   പറയണോ ... 
ഒരു മാതിരി  കരച്ചിലിന്റെ  വക്കില്‍  എത്തി  നില്‍ക്കുന്ന  എന്നെ നോക്കി എല്ലാവരും  
പൊട്ടിച്ചിരിച്ചു   ...
അന്ധാളിച്ചു  നിന്ന  എന്നെ അടുത്ത്  വിളിച്ചു ചേര്‍ത്ത്  നിര്‍ത്തി  തോളില്‍  തട്ടി  പറഞ്ഞു ...
"എഴുതിക്കോള് . ..ലൈല ടീച്ചറിന്റെ ഭാവുകങ്ങള്‍  ...ഈ അക്ഷരങ്ങള്‍  എനിക്കുള്ളതാണ്  ...
സന്തോഷമായി ... പൊയ്ക്കോളൂ .."
സാമ്പ്രാജ്യം  വെട്ടിപ്പിടിച്ച  ജേതാവിന്റെ  ഭാവമായിരുന്നു  എനിക്കപ്പോള്‍ ...
ആദ്യമെഴുതിയ  കഥയ്ക്ക്‌  കിട്ടിയ  അനുഗ്രഹം ...ആ കഥ പബ്ലിഷ്  ചെയ്തു  വന്നപ്പോള്‍ ...
എന്നെക്കാളും   സന്തോഷം  ടീച്ചറിനായിരുന്നു ...ആ ടീച്ചറിന്റെ ഹൃദയത്തിന്റെ  സൂക്ഷിപ്പുകാരി 
എന്നൊരു  വിശേഷണവും  എനിക്ക് തന്നു ...ഒരു കൊച്ചു  പ്രണയ കഥയിലെ ദുരന്ത നായികയെ വരച്ചു 
കാട്ടിയ എനിക്ക് ലൈല ടീച്ചറിന്റെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു ...

നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങിയത് ....പക്ഷെ എന്‍റെ തൂലികയില്‍ നിന്നും
വരുന്ന ഓരോ അക്ഷരങ്ങളും എന്‍റെ ലൈല ടീച്ചറിന് വേണ്ടിയുള്ളതാണ് ...ഇന്നും എന്‍റെ പ്രചോദനമായി 
നില്‍ക്കുന്ന ആ ഹൃദയ സ്പര്‍ശം ഞാന്‍ ഓരോ നിമിഷവും അനുഭവിക്കുകയാണ്....!!!! 

Tuesday, September 4, 2012

മുഖപടം നീക്കി
മന്ദസ്മിതം തൂകി 
മനോഹരി നീ
മുന്നിലെത്തി...
മതിമുഖീ നിന്‍റെ
മുല്ലപ്പൂവിന്‍
മണമുള്ള മുടിയില്‍ 
മൂവന്തിയുടെ ചുംബനം..

മുകിലിന്നുള്ളില്‍
മറഞ്ഞിരുന്നു നിന്നെ
മൌനമായ് പ്രണയിക്കും
മുഴുതിങ്കളിനും
മന്ത്രോച്ചാരണം ചൊല്ലും
മന്ദാനിലനും 
മന്ദാരപ്പൂവിന്റെ 
മൃദുലാളനം...







Sunday, September 2, 2012


"അമ്മയുടെ മകന്‍"

 വെയിലത്ത് ഓടിക്കിതച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ മനസ്സൊന്നു
പാളി ..മേസ്ത്രി യോടൊപ്പം മുകളില്‍ നിന്നും തട്ടടി ക്കുകയായിരുന്ന 
ആനന്ദന്‍ വേഗം താഴെ ഇറങ്ങി വന്നു ..അമ്മയുടെ വിയര്‍പ്പ്പില്‍ കുതിര്‍ന്ന മുഖം
കണ്ടപ്പോള്‍ സഹിച്ചില്ല ..തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത ഴിച്ച് അമ്മയുടെ മുഖം
തുടച്ചു ..മണ്കൂജയില്‍ നിന്നും വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടയില്‍ അമ്മയോട്
ചോദിച്ചു ..."വൈകുന്നേരം വരെ കാത്തിരിക്കാതെ എന്താ ഈ വെയിലത്ത്‌ ഓടി
വന്നത്?..എന്ത് പറ്റി?...വാവയ്ക്ക് സുഖമില്ലേ?"..(കുഞ്ഞനിയത്തിയാണ് വാവ)
"വാവയ്ക്ക് ഒരു കുഴപ്പവുമില്ല..സാവിയും വിശ്വനും പള്ളിക്കൂടത്തില്‍ പോയിരിക്കയാണ്‌...
പിന്നെ വൈകുന്നേരം വരെ കാത്തിരുന്നാല്‍ സംഭവിച്ചു കൂടാത്തത് പലതും സംഭവിക്കും മോനെ..
അതാണ്‌ ഈ പൊരി വെയിലത്ത് അമ്മ ഓടി വന്നത് "...അമ്മയുടെ മുഖത്ത് കണ്ട പാരവശ്യം 
അവനു സഹിക്കാനായില്ല...അമ്മയുടെ അടുത്ത് ചേര്‍ന്നി രുന്നു .."പറയൂ...അമ്മെ..എന്താണ് 
സംഭവിച്ചു കൂടാത്തത് ?..."
അമ്മയുടെ മനസ്സിലും പല പല ചോദ്യങ്ങള്‍ വേലിയേറ്റം സൃഷ്ടിക്കുന്നു ...മുന്‍പിലിരിക്കുന്ന 
പതിനാലുകാരനോട് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ ആണോ ഇത്...ഈ കുഞ്ഞിനെ എങ്ങനെ പറഞ്ഞു ഞാന്‍ 
മനസ്സിലാക്കും ...പരയാതിരുന്നാലോ?..ചോദ്യങ്ങള്‍ ഇരമ്പുകയാണ് ....പക്ഷെ പ്രായത്തെക്കാളും
പക്വത വന്ന സ്വഭാവമാണ് ഇവന്‍ കാട്ടുന്നത്...ഇവനോടല്ലാതെ ആരോട് പറയാന്‍ ....പരമാവധി 
ധൈര്യം സംഭരിച്ചു മകന്റെ മുഖത്തേക്ക് നോക്കി ...."നിന്‍റെ കുഞ്ഞേച്ചി വന്നിട്ടുണ്ട്."..കുഞ്ഞേച്ചി 
എന്ന് കേട്ടപ്പോഴേ ആനന്ദന്റെ മുഖം തെളിഞ്ഞു ...
അമ്മയുടെ ഏറ്റവും ഇളയ അനുജത്തിയെ കുഞ്ഞെച്ച്ചിയെന്നാണ് അവന്‍ വിളിക്കാറുള്ളത്...രണ്ടു
പേരും നല്ല ഇണ ക്കവുമാണ് ...അതാണ്‌ അവന്റെ മുഖം താമര പോലെ വിടര്‍ന്നത് ...പക്ഷെ
അവളുടെ പ്രശ്നം എങ്ങനെ പറയും?..വല്ലാത്ത വീര്‍പ്പു മുട്ടല്‍ ...
"അമ്മെ ..അമ്മ ബാക്കി പറഞ്ഞില്ല.." ആനന്ദന്‍ ഓര്‍മിപ്പിച്ചു 
"മോനെ ...അവളെ നമ്മളിപ്പോള്‍ സഹായിക്കണം "...
"അതിനെന്താ ..സഹായിക്കാല്ലോ?..എന്താ കുഞ്ഞേച്ചിയുടെ പ്രശ്നം?
"അതല്ലേ  പ്രയാസം ...അമ്മ എങ്ങനെ നിന്നോട് പറയും?...നിന്ടപ്പന്‍ പോയിട്ട് ഇപ്പോള്‍ മൂന്ന് 
മാസമായി...ഒരെഴുത്തുമില്ല...എന്ന് വരുമെന്ന് ഒരു വിവരവുമില്ല..അല്ലെങ്കില്‍ മോനെ അമ്മ 
ബുദ്ധിമുട്ടിക്കില്ലായിരുന്നു..."
"അമ്മയ്ക്കെന്നെ വിശ്വാസമില്ലേ ...അമ്മ പറയുന്നതെന്തും ഞാന്‍ കേള്‍ക്കും ..അമ്മ വിഷമിക്കാതെ
എന്താണെന്ന് വച്ചാല്‍ പറഞ്ഞോളു...നമുക്ക് കുഞ്ഞെചിയെ സഹായിക്കാം ..."
"മോനെ...നിനക്കറിയില്ല...ഇന്നവള്‍ അനുഭവിക്കുന്ന ദുഃഖം എന്താണെന്ന് ...അവള്‍ ഒരാളെ സ്നേഹിച്ചു..
പട്ടാളക്കാരനായ അദ്ദേഹം വിവാഹം കഴിക്കാമെന്നും വാക്ക് കൊടുത്തു ...വിശ്വസിച്ചു ...അവരുടെ സ്നേഹം
എല്ലാവരും അറിഞ്ഞു...അതിര്‍ത്തിയിലേക്ക് പോകും മുന്‍പ് അദ്ദേഹം സ്വന്തം അമ്മയോട് എല്ലാ വിവരങ്ങളും
പറഞ്ഞു ...അവന്റെ സ്നേഹം അവളുടെ ഉദരത്തില്‍ രൂപം കൊണ്ടതും...അവള്‍ക്കു അഭയം കൊടുക്കണം...
കുഞ്ഞിനേയും അവളെയും നന്നായി നോക്കണം എന്നൊക്കെ പറഞ്ഞാണ് യാത്ര പറഞ്ഞത് ...മകന്‍റെ ആഗ്രഹമനുസരിച്ച് 
ഒക്കെ തലയാട്ടി സമ്മതിക്കുകയും ചെയ്തു ...വേണ്ട ശുശ്രൂഷകളും സ്നേഹവാക്കുകളും ഒക്കെയായി പ്രസവ സമയം
വരെ ആശുപത്രിയില്‍ കൂടുകയും ചെയ്തു ...സ്നേഹിച്ച പുരുഷന്റെ അമ്മയുടെ സാമീപ്യം അവള്‍ക്കു വലിയ
ആശ്വാസവും ആയിരുന്നു ...പക്ഷെ ആ സ്ത്രീയുടെ മനസ്സില്‍ എന്തായിരുന്നു എന്ന് അവള്‍ മനസ്സിലാക്കിയപ്പോള്‍ 
തകര്‍ന്നു പോയി...പ്രസവിച്ച കുഞ്ഞിനെ കയ്യില്‍ വാങ്ങി ...അതിനെ സാകൂതം നോക്കി നിന്ന അവരുടെ മനസ്സിലെ 
തീരുമാനങ്ങള്‍ അവള്‍ക്കു സമ്മതമായിരുന്നില്ല....കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് വച്ചിട്ട് ..മടിയില്‍ നിന്നും ഒരു
തുണിക്കിഴി എടുത്തു നിന്‍റെ കുഞ്ഞേച്ചിയുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു..കുഞ്ഞിനെ അവരെടുത്തോളാം..നീ
ഈ പൈസയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിച്ചോള്...അവരുടെ മകന്‍റെ ജീവിതത്തിലേക്ക് ഇനി കടന്നു 
ചെല്ലരുത്‌ ...എന്ന് ..നൊന്തു പ്രസവിച്ച  കുഞ്ഞിനെ വാരിപ്പുണരുന്നതു കണ്ടു സന്തോഷിച്ചു കിടന്ന അവളുടെ
തലയിലേക്ക് ഇടിത്തീ പോലെ വീണ ആ വാക്കുകള്‍ ...പിന്നെ ഒന്നും ആലോചിച്ചില്ല...അവരുടെ കയ്യില്‍ നിന്നും 
കുഞ്ഞിനേയും പിടിച്ചു വാങ്ങി അവള്‍ ആശുപത്രിയില്‍ നിന്നും ഓടി വന്നതാണ്...എന്ടടുത്തു വരുന്നതിനു മുന്‍പേ
രണ്ടു ചേച്ചിമാരുടെ വീട്ടിലും അവള്‍ പോയിരുന്നു...ക്ഷീണിച്ചു അവശയായ അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും 
രണ്ടു  പേരും തയാറായില്ല...അമ്മയും അപ്പനും ഇല്ലാത്ത അവള്‍ എങ്ങോട്ട് പോകും...അവസാനമാണ് എന്‍റെ
അടുത്ത് വന്നത്...അവള്‍ വീട്ടില്‍ കയറിയിട്ടില്ല...ഇട വഴിയില്‍ തന്നെ നില്‍ക്കയാണ്‌ ...വാവയെ അവളെ 
ഏല്‍പ്പി ച്ച്ചിട്ടാണ് ഞാന്‍ വന്നത് ...ഇനി മോന്‍ പറയു ..അമ്മ എന്ത് ചെയ്യണം ?...എനിക്കറിയാം മോനെ
അപ്പന്‍റെ അഭാവത്തില്‍ വീട്ടിലെ കാര്യങ്ങള്‍ മുടങ്ങുന്നത് കണ്ടു എന്‍റെ മോന്‍ പഠിത്തം നിറുത്തി പണിക്കിറങ്ങിയത്...
ഇളയവരെ വളര്‍ത്തി പഠിപ്പിക്കുവാന്‍ കുഞ്ഞിലേ തയ്യാറായ എന്‍റെ മോനെ അമ്മ ഇനിയും ബുദ്ധിമുട്ടിക്കയാണ് ...
പക്ഷെ ഇന്ന് അവള്‍ക്കു നമ്മള്‍ തുണയായില്ലെങ്കില്‍ നാളെ വല്ല കുളത്തിലോ കായലിലോ അവളുടെയും കുഞ്ഞിന്റെയും 
ജഡം കാണേണ്ടി വരും...അത് അമ്മയ്ക്ക് സഹിക്കാനാവില്ല..." അമ്മ പറഞ്ഞു നിറുത്തി...
കേട്ട സത്യങ്ങള്‍ ആനന്ദന്‍ എന്ന കൌമാരക്കാരന്  പുതിയ അനുഭവമായിരുന്നു ...പൂര്‍ണമായും ഉള്‍ക്കൊള്ളുവാനുള്ള
മന:സാന്നിധ്യം അവനു നഷ്ടപ്പെട്ടു...തലയ്ക്കുള്ളില്‍ ആയിരം കടന്നലുകള്‍ ഇരമ്പുന്ന പോലെ....സംയമനം നഷ്ടപ്പെടുന്ന
പോലെ...
നിശ്ചലനായി ..നിര്‍ന്നിമേഷ നായി ...രണ്ടു കവിളും താങ്ങിയിരിക്കുന്ന മകന്‍റെ രൂപം അമ്മയെ വല്ലാതെ വേദനിപ്പിച്ചു..
കുഞ്ഞിനെ വേദനിപ്പിക്കേണ്ടി വന്നല്ലോ ?..പാവം ...അവനെ സ്വന്തം നെഞ്ചോടു ചേര്‍ത്ത് അമ്മ പറഞ്ഞു...
"മോന് വിഷമം ആയി അല്ലെ?...അമ്മ വേറെ ആരോട് പറയും ....അമ്മയ്ക്കൊരു സമാധാനവും ഇല്ല...
അതാണ്‌ ഓടി വന്നത് ...ഇനി ഒക്കെ മോന്‍ പറയുന്ന പോലെ "
അമ്മ പറഞ്ഞതൊക്കെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അവനു കഴിഞ്ഞില്ലെങ്കിലും ..അമ്മ അവനില്‍
അര്‍പ്പിച്ച വിശ്വാസം അവനെ പെട്ടെന്ന് വലിയ ആളാക്കിയ പോലെ തോന്നി...
"അമ്മ കുഞ്ഞെച്ച്ചിയെയും കുഞ്ഞിനേയും ധൈര്യമായി വീട്ടില്‍ താമസിപ്പിച്ചോളു..നമ്മുടെ വാവയോടൊപ്പം
അവളും വളരട്ടെ...അമ്മ കരയാതെ വീട്ടില്‍ പോ...എന്ത് വന്നാലും അമ്മയ്ക്ക് ഞാനുണ്ട് "
നിറഞ്ഞ കണ്ണുകളോടെ മകനെ മാറോട് ചേര്‍ത്ത് അമ്മ നെറുകയില്‍ ചുംബിച്ചു  .."എന്‍റെ കുട്ടിയെ ദൈവം രക്ഷിക്കും...എത്ര നല്ല 
മനസ്സാണ് എന്‍റെ കുട്ടിക്ക് ..കോടി പുണ്യം കിട്ടും..."
കണ്ണുനീര്‍ തുടച്ചു മാറ്റി നടന്നു നീങ്ങുന്ന അമ്മയുടെ രൂപം കണ്ണില്‍ നിന്നും മറഞ്ഞിട്ടും
ആനന്ദന്‍ അവിടെ തന്നെ നിന്നു...അമ്മ തന്നില്‍ അര്‍പ്പിച്ച വിശ്വാസം .അതൊരു ഉള്‍ക്കരുത്തായി മനസ്സില്‍ 
നിറയുകയാണ്...അശക്തമായ   സ്വന്തം ബാല്യം വിശ്വാസത്തിന്‍റെ പൊന്‍നൂലില്‍ ഒരു ശ്രോതസ്സായി മാറുകയാണ്...
മരണം വരെ അമ്മയുടെ ശക്തിയായ് ..വിശ്വാസമായി..എന്നും ഈ മകന്‍ ഉണ്ടാവും അമ്മെ...സ്വയം 
പ്രതിന്ജ ചെയ്തു കയ്യിലിരുന്ന തോര്‍ത്ത്‌ തലയില്‍ കെട്ടി തട്ടിന്‍ പുറത്തേക്കു  കയറുമ്പോള്‍
ആനന്ദന്‍ ആത്മ സംതൃപ്തി അനുഭവിച്ചറിയുകയായിരുന്നു ....!!!