Wednesday, July 11, 2012

 "പ്രവാസം"
" സ്വപ്‌നങ്ങള്‍ വിരിയും മനസ്സും 
പുഞ്ചിരി തിളങ്ങുന്ന കണ്ണുമായി 
ജീവനാഥന്റെ കൈപിടിച്ച്ചെത്തി 
ചരിത്രമുറങ്ങും മഹാനഗരിയില്‍ ....
വേഷഭൂഷാദികള്‍ വര്‍ണപ്പകിട്ടുകള്‍
വാക്കുകളെന്നില്‍ വാചാലമായി...

"മദ്രാസ്സി" എന്ന ഒറ്റവാക്കില്‍ 
തെക്കേ ഇന്ത്യയെ കാണുന്ന നാട്ടില്‍ 
മനസ്സിനെ പാകപ്പെടുത്തുവാന്‍ 
മാസങ്ങള്‍ ഏറെ  വേണ്ടി വന്നു...

സഹപാഠികളുടെ പരിഹാസവാക്കുകള്‍ 
സംശയമില്ലാതെ കുറിച്ചു വച്ചു....
നാളെയെനിക്കുത്തരം നല്‍കണം എന്നോര്‍ത്ത് 
വാക്കുകള്‍ പരതി ഞാന്‍ "റാപിടെക്സി"ല്‍

ക്ഷതമേറ്റ ആത്മാഭിമാനമെന്നില്‍
അഗ്നിയായി ആളിപ്പടര്‍ന്നു ....
മൌനത്തിന്‍ വല്‍മീകം ഭേദിച്ച് ഞാനെന്‍റെ
 ഭാഷണം തുടങ്ങി ശുദ്ധ ഹിന്ദിയില്‍...

വാ പൊളിച്ചിരുന്ന സതീര്ധ്യരെ നോക്കി 
അന്തരംഗം മന്ത്രിച്ചു ...ഇതൊരു തുടക്കം മാത്രം 
പിന്തിരിഞ്ഞു പോവില്ലോരിക്കലും
കാലിടറാതെ ഞാന്‍ നിവര്‍ന്നു നില്‍ക്കും ...

കണ്ണിമ ചിമ്മാതെ കാലം കടക്കുന്നു 
കടമ്പകള്‍ കടന്നു മുന്നേറുന്നു ....
കിട്ടാത്ത പൂവിന്‍ പൂക്കളം ഒരുക്കി 
മനസ്സില്‍ പൂമുറ്റം മിനുക്കി വയ്ക്കും 
ഓണത്തപ്പനും ഓണ നിലാവും 
കളിയൂഞ്ഞാലാടി കടന്നുപോയി ..
ഓര്‍മകളില്‍ എന്നും അനുഭൂതികളുടെ 
ഓടിക്കളിക്കുന്ന മിന്നലാട്ടം ...
നാമ മാത്രമാവുന്ന ബന്ധങ്ങളില്‍ 
സ്നേഹത്തിന്‍ കിരണങ്ങള്‍ നൊമ്പരമായ് ..
ഓര്‍ക്കുവാന്‍ ഭൂമിക്കു ചലനമുണ്ടാവണം
അല്ലെങ്കില്‍ ,ഒരു ബോംബുസ്ഫോടനമെങ്കിലും ...
നിര്‍ത്താതെ മുഴങ്ങും ടെലഫോണ്‍ മണികളില്‍ 
നുരയും ബന്ധങ്ങള്‍... സോപ്പുപതപോലെ....
കാണുവാന്‍ കേള്‍ക്കുവാന്‍ കൊതിയോടെയെത്തുന്ന 
കാതുകള്‍ക്ക് ഭാഗ്യം വെറും രണ്ടു ചോദ്യങ്ങള്‍ ...
നഷ്ടസ്വപ്നത്ത്തിന്‍ നെടുവീര്‍പ്പിലും 
നാമജപത്തിന്‍ നൈര്‍മല്യം 
നഷ്ടമായോരെന്‍ നാട്ടിനെക്കാളും
ഇഷ്ടപ്പെടുന്നു ഞാനീ പ്രവാസം ...!!! "

Friday, July 6, 2012

കനത്ത ചൂടില്‍ വിയര്‍ത്തു കുളിച്ച നഗരം ....
കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി....
നഗരത്തെ കരിമഴ മേഘങ്ങള്‍ പൊതിഞ്ഞു ....
ശക്തമായ മഴയില്‍ മണമുതിര്‍ത്തു ..മണ്ണ് കുതിര്‍ന്നു ..
മഴയുടെ കുളിരില്‍ മനം നിറഞ്ഞു ....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യ 
തലസ്ഥാന നഗരിക്കു കുളിര്‍ പകര്‍ന്നു മഴ പെയ്തിറങ്ങി ...

കുളിരുള്ള സുപ്രഭാതം സ്നേഹിതര്‍ക്ക്‌...

Thursday, July 5, 2012


"വിതുമ്പും വാത്സല്യം "

വിങ്ങലിന്‍ ബാഷ്പം ബാക്കിയാക്കി
വിട പറഞ്ഞു നീ പറന്നകന്നു 
വരപ്രസാദ മായ് ഞാന്‍ കണ്ട സ്വപ്നം 
വഴിയിലെനിക്ക് നഷ്ടമായി ...

വിടരാന്‍ കൊതിച്ച കുഞ്ഞിളം മൊട്ടുകള്‍ 
വാടിക്കൊഴിഞ്ഞു നിലം പതിച്ചു 
വിധിയെപ്പഴിക്കുവാന്‍ കഴിയാതെന്മനം
വല്മീകത്തില്‍ വിതുമ്പി നിന്നു...

വാരിപ്പുണരാന്‍ നീട്ടിയ കൈകളില്‍ 
വാടിയ മലരായ് നീ വിറങ്ങലിച്ചു 
വിണ്ണിന്‍  താരമായ് മന്ദഹസിക്കുമ്പോള്‍
വിങ്ങുമെന്‍ ഹൃദയം വിളി കേള്‍ക്കുവാന്‍..!!!   

Sunday, July 1, 2012


"നിശാഗന്ധി വിരിഞ്ഞപ്പോള്‍ "

ഉറങ്ങാനായി സ്വന്തം മുറിയിലേക്ക് പോകുമ്പോള്‍ 
ആനന്ദിന്‍റെ മുറിയില്‍ വെളിച്ചം കണ്ടു.
'ഈ കുട്ടി ഇതുവരെ കിടന്നില്ലേ...രാവിലെ പോകേണ്ടതാണല്ലോ ...
എന്ത് ചെയ്യുവാണോ ആവോ...നോക്കട്ടെ...'
മുഖ പുസ്തകത്തില്‍ ലയിച്ചിരുന്ന ആനന്ദ് പിന്നിലെത്തിയ അമ്മയെ 
കണ്ടില്ല..."ഇതൊക്കെ ആരാ കുട്ട്യേ ....കൊള്ളാല്ലോ "
"ഇതൊക്കെ എന്റെ കൂട്ടുകാരാണ് ..അമ്മ ഇരിക്ക് ..ഒക്കെ ഞാന്‍
പരിചയപ്പെടുത്താം...ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള്‍...

"ഇത്രയും കൂട്ടുകാരോ?..."കുട്ടിക്ക് ഇവരെയൊക്കെ എങ്ങനെ അറിയാം...ഒപ്പം ജോലി ചെയ്യുന്നവരാണോ?"
"അമ്മേ...ഇവരൊക്കെ എനിക്ക് പ്രിയമുള്ളവരാണ് ...ഈ മുഖപുസ്തകത്തിലൂടെ
എനിക്ക് കിട്ടിയവര്‍..."
ആനന്ദിന്‍റെ സൌഹൃതത്തെയും ഓരോ ബന്ധങ്ങളിലും അവനുള്ള വിശ്വാസത്തെയും അമ്മയ്ക്ക്
നല്ല ബോധമുള്ളത് കൊണ്ട് അമ്മയ്ക്കിഷ്ടമായി...ഓരോരുത്തരുടെ ഫോട്ടോകളും നന്നേ രസിച്ചിരുന്നു
തന്നെ കണ്ടു....
ഇന്നലെ വിരിഞ്ഞ നിശാഗന്ധിയുടെ ഫോട്ടോയും ആനന്ദ് അമ്മയെ കാണിച്ചു ...
"എത്ര രസായിരിക്കുന്നു...എന്ത് ശേലാണ് ഈ പൂവിനു  ..പാവം"
അമ്മ അര്‍ധോക്തിയില്‍ നിര്‍ത്തി ...  
നിശാഗന്ധിയെക്കുറിച്ച് അറിയാമെങ്കിലും അമ്മ എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് 
കേള്‍ക്കാന്‍ കൊതിയായി..."അതെന്താ അമ്മേ..നിശാഗന്ധി  പാവം എന്ന് പറഞ്ഞത് "
"ആനന്ദ്...രാത്രിയുടെ രാജ്ഞിയായി വിടരുകയും രാത്രിയില്‍ തന്നെ വാടിപ്പോകുകയും ചെയ്യുന്ന 
സുഗന്ധമുള്ള ഈ പൂവിനു നിശയുടെ നിശബ്ദതയില്‍ ഒതുങ്ങാനല്ലേ വിധിച്ചിട്ടുള്ളൂ...
സൂര്യ ബിംബം കണി കാണാനോ സൂര്യ കിരണങ്ങളുടെ തലോടല്‍ അനുഭവിക്കാനോ ഉള്ള 
ഭാഗ്യമുണ്ടോ?..ഇതളുകള്‍ അടയ്ക്കുവാന്‍ നിര്‍ബന്ധിതയാകുന്ന ഈ നിശാഗന്ധി
നമ്മുടെ പല മോഹങ്ങളും പോലെയാണ് ...മനസ്സില്‍ താലോലിക്കുവാനെ കഴിയു..
നിശബ്ദമായി...നിഗൂഡമായി..നിശാഗന്ധിയെ പോലെ ഒതുങ്ങാന്‍ നമ്മളും 
നിര്‍ബന്ധിതരാകും.." അമ്മയുടെ കുഴിഞ്ഞ കണ്ണുകളില്‍ നിശാഗന്ധിയുടെ ദുഃഖം 
ഘനീഭവിക്കുന്നു ...അമ്മയെ അലട്ടുന്നതെന്തോ ഓര്‍മിപ്പിച്ച പ്രതീതി....
സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു അമ്മയെ അമ്മയുടെ മുറിയിലേക്ക് 
കൊണ്ട് പോകുമ്പോള്‍  ആനന്ദിന് ഒരേ പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ...
നിശാഗന്ധിയുടെ ദുഃഖം അമ്മയുടെ ഉറക്കത്തിനു ഭംഗം വരുത്തരുതേ എന്ന് ...