Sunday, September 2, 2012


"അമ്മയുടെ മകന്‍"

 വെയിലത്ത് ഓടിക്കിതച്ചു വരുന്ന അമ്മയെ കണ്ടപ്പോള്‍ മനസ്സൊന്നു
പാളി ..മേസ്ത്രി യോടൊപ്പം മുകളില്‍ നിന്നും തട്ടടി ക്കുകയായിരുന്ന 
ആനന്ദന്‍ വേഗം താഴെ ഇറങ്ങി വന്നു ..അമ്മയുടെ വിയര്‍പ്പ്പില്‍ കുതിര്‍ന്ന മുഖം
കണ്ടപ്പോള്‍ സഹിച്ചില്ല ..തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത ഴിച്ച് അമ്മയുടെ മുഖം
തുടച്ചു ..മണ്കൂജയില്‍ നിന്നും വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടയില്‍ അമ്മയോട്
ചോദിച്ചു ..."വൈകുന്നേരം വരെ കാത്തിരിക്കാതെ എന്താ ഈ വെയിലത്ത്‌ ഓടി
വന്നത്?..എന്ത് പറ്റി?...വാവയ്ക്ക് സുഖമില്ലേ?"..(കുഞ്ഞനിയത്തിയാണ് വാവ)
"വാവയ്ക്ക് ഒരു കുഴപ്പവുമില്ല..സാവിയും വിശ്വനും പള്ളിക്കൂടത്തില്‍ പോയിരിക്കയാണ്‌...
പിന്നെ വൈകുന്നേരം വരെ കാത്തിരുന്നാല്‍ സംഭവിച്ചു കൂടാത്തത് പലതും സംഭവിക്കും മോനെ..
അതാണ്‌ ഈ പൊരി വെയിലത്ത് അമ്മ ഓടി വന്നത് "...അമ്മയുടെ മുഖത്ത് കണ്ട പാരവശ്യം 
അവനു സഹിക്കാനായില്ല...അമ്മയുടെ അടുത്ത് ചേര്‍ന്നി രുന്നു .."പറയൂ...അമ്മെ..എന്താണ് 
സംഭവിച്ചു കൂടാത്തത് ?..."
അമ്മയുടെ മനസ്സിലും പല പല ചോദ്യങ്ങള്‍ വേലിയേറ്റം സൃഷ്ടിക്കുന്നു ...മുന്‍പിലിരിക്കുന്ന 
പതിനാലുകാരനോട് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ ആണോ ഇത്...ഈ കുഞ്ഞിനെ എങ്ങനെ പറഞ്ഞു ഞാന്‍ 
മനസ്സിലാക്കും ...പരയാതിരുന്നാലോ?..ചോദ്യങ്ങള്‍ ഇരമ്പുകയാണ് ....പക്ഷെ പ്രായത്തെക്കാളും
പക്വത വന്ന സ്വഭാവമാണ് ഇവന്‍ കാട്ടുന്നത്...ഇവനോടല്ലാതെ ആരോട് പറയാന്‍ ....പരമാവധി 
ധൈര്യം സംഭരിച്ചു മകന്റെ മുഖത്തേക്ക് നോക്കി ...."നിന്‍റെ കുഞ്ഞേച്ചി വന്നിട്ടുണ്ട്."..കുഞ്ഞേച്ചി 
എന്ന് കേട്ടപ്പോഴേ ആനന്ദന്റെ മുഖം തെളിഞ്ഞു ...
അമ്മയുടെ ഏറ്റവും ഇളയ അനുജത്തിയെ കുഞ്ഞെച്ച്ചിയെന്നാണ് അവന്‍ വിളിക്കാറുള്ളത്...രണ്ടു
പേരും നല്ല ഇണ ക്കവുമാണ് ...അതാണ്‌ അവന്റെ മുഖം താമര പോലെ വിടര്‍ന്നത് ...പക്ഷെ
അവളുടെ പ്രശ്നം എങ്ങനെ പറയും?..വല്ലാത്ത വീര്‍പ്പു മുട്ടല്‍ ...
"അമ്മെ ..അമ്മ ബാക്കി പറഞ്ഞില്ല.." ആനന്ദന്‍ ഓര്‍മിപ്പിച്ചു 
"മോനെ ...അവളെ നമ്മളിപ്പോള്‍ സഹായിക്കണം "...
"അതിനെന്താ ..സഹായിക്കാല്ലോ?..എന്താ കുഞ്ഞേച്ചിയുടെ പ്രശ്നം?
"അതല്ലേ  പ്രയാസം ...അമ്മ എങ്ങനെ നിന്നോട് പറയും?...നിന്ടപ്പന്‍ പോയിട്ട് ഇപ്പോള്‍ മൂന്ന് 
മാസമായി...ഒരെഴുത്തുമില്ല...എന്ന് വരുമെന്ന് ഒരു വിവരവുമില്ല..അല്ലെങ്കില്‍ മോനെ അമ്മ 
ബുദ്ധിമുട്ടിക്കില്ലായിരുന്നു..."
"അമ്മയ്ക്കെന്നെ വിശ്വാസമില്ലേ ...അമ്മ പറയുന്നതെന്തും ഞാന്‍ കേള്‍ക്കും ..അമ്മ വിഷമിക്കാതെ
എന്താണെന്ന് വച്ചാല്‍ പറഞ്ഞോളു...നമുക്ക് കുഞ്ഞെചിയെ സഹായിക്കാം ..."
"മോനെ...നിനക്കറിയില്ല...ഇന്നവള്‍ അനുഭവിക്കുന്ന ദുഃഖം എന്താണെന്ന് ...അവള്‍ ഒരാളെ സ്നേഹിച്ചു..
പട്ടാളക്കാരനായ അദ്ദേഹം വിവാഹം കഴിക്കാമെന്നും വാക്ക് കൊടുത്തു ...വിശ്വസിച്ചു ...അവരുടെ സ്നേഹം
എല്ലാവരും അറിഞ്ഞു...അതിര്‍ത്തിയിലേക്ക് പോകും മുന്‍പ് അദ്ദേഹം സ്വന്തം അമ്മയോട് എല്ലാ വിവരങ്ങളും
പറഞ്ഞു ...അവന്റെ സ്നേഹം അവളുടെ ഉദരത്തില്‍ രൂപം കൊണ്ടതും...അവള്‍ക്കു അഭയം കൊടുക്കണം...
കുഞ്ഞിനേയും അവളെയും നന്നായി നോക്കണം എന്നൊക്കെ പറഞ്ഞാണ് യാത്ര പറഞ്ഞത് ...മകന്‍റെ ആഗ്രഹമനുസരിച്ച് 
ഒക്കെ തലയാട്ടി സമ്മതിക്കുകയും ചെയ്തു ...വേണ്ട ശുശ്രൂഷകളും സ്നേഹവാക്കുകളും ഒക്കെയായി പ്രസവ സമയം
വരെ ആശുപത്രിയില്‍ കൂടുകയും ചെയ്തു ...സ്നേഹിച്ച പുരുഷന്റെ അമ്മയുടെ സാമീപ്യം അവള്‍ക്കു വലിയ
ആശ്വാസവും ആയിരുന്നു ...പക്ഷെ ആ സ്ത്രീയുടെ മനസ്സില്‍ എന്തായിരുന്നു എന്ന് അവള്‍ മനസ്സിലാക്കിയപ്പോള്‍ 
തകര്‍ന്നു പോയി...പ്രസവിച്ച കുഞ്ഞിനെ കയ്യില്‍ വാങ്ങി ...അതിനെ സാകൂതം നോക്കി നിന്ന അവരുടെ മനസ്സിലെ 
തീരുമാനങ്ങള്‍ അവള്‍ക്കു സമ്മതമായിരുന്നില്ല....കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് വച്ചിട്ട് ..മടിയില്‍ നിന്നും ഒരു
തുണിക്കിഴി എടുത്തു നിന്‍റെ കുഞ്ഞേച്ചിയുടെ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു..കുഞ്ഞിനെ അവരെടുത്തോളാം..നീ
ഈ പൈസയും കൊണ്ട് എവിടെയെങ്കിലും പോയി ജീവിച്ചോള്...അവരുടെ മകന്‍റെ ജീവിതത്തിലേക്ക് ഇനി കടന്നു 
ചെല്ലരുത്‌ ...എന്ന് ..നൊന്തു പ്രസവിച്ച  കുഞ്ഞിനെ വാരിപ്പുണരുന്നതു കണ്ടു സന്തോഷിച്ചു കിടന്ന അവളുടെ
തലയിലേക്ക് ഇടിത്തീ പോലെ വീണ ആ വാക്കുകള്‍ ...പിന്നെ ഒന്നും ആലോചിച്ചില്ല...അവരുടെ കയ്യില്‍ നിന്നും 
കുഞ്ഞിനേയും പിടിച്ചു വാങ്ങി അവള്‍ ആശുപത്രിയില്‍ നിന്നും ഓടി വന്നതാണ്...എന്ടടുത്തു വരുന്നതിനു മുന്‍പേ
രണ്ടു ചേച്ചിമാരുടെ വീട്ടിലും അവള്‍ പോയിരുന്നു...ക്ഷീണിച്ചു അവശയായ അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും 
രണ്ടു  പേരും തയാറായില്ല...അമ്മയും അപ്പനും ഇല്ലാത്ത അവള്‍ എങ്ങോട്ട് പോകും...അവസാനമാണ് എന്‍റെ
അടുത്ത് വന്നത്...അവള്‍ വീട്ടില്‍ കയറിയിട്ടില്ല...ഇട വഴിയില്‍ തന്നെ നില്‍ക്കയാണ്‌ ...വാവയെ അവളെ 
ഏല്‍പ്പി ച്ച്ചിട്ടാണ് ഞാന്‍ വന്നത് ...ഇനി മോന്‍ പറയു ..അമ്മ എന്ത് ചെയ്യണം ?...എനിക്കറിയാം മോനെ
അപ്പന്‍റെ അഭാവത്തില്‍ വീട്ടിലെ കാര്യങ്ങള്‍ മുടങ്ങുന്നത് കണ്ടു എന്‍റെ മോന്‍ പഠിത്തം നിറുത്തി പണിക്കിറങ്ങിയത്...
ഇളയവരെ വളര്‍ത്തി പഠിപ്പിക്കുവാന്‍ കുഞ്ഞിലേ തയ്യാറായ എന്‍റെ മോനെ അമ്മ ഇനിയും ബുദ്ധിമുട്ടിക്കയാണ് ...
പക്ഷെ ഇന്ന് അവള്‍ക്കു നമ്മള്‍ തുണയായില്ലെങ്കില്‍ നാളെ വല്ല കുളത്തിലോ കായലിലോ അവളുടെയും കുഞ്ഞിന്റെയും 
ജഡം കാണേണ്ടി വരും...അത് അമ്മയ്ക്ക് സഹിക്കാനാവില്ല..." അമ്മ പറഞ്ഞു നിറുത്തി...
കേട്ട സത്യങ്ങള്‍ ആനന്ദന്‍ എന്ന കൌമാരക്കാരന്  പുതിയ അനുഭവമായിരുന്നു ...പൂര്‍ണമായും ഉള്‍ക്കൊള്ളുവാനുള്ള
മന:സാന്നിധ്യം അവനു നഷ്ടപ്പെട്ടു...തലയ്ക്കുള്ളില്‍ ആയിരം കടന്നലുകള്‍ ഇരമ്പുന്ന പോലെ....സംയമനം നഷ്ടപ്പെടുന്ന
പോലെ...
നിശ്ചലനായി ..നിര്‍ന്നിമേഷ നായി ...രണ്ടു കവിളും താങ്ങിയിരിക്കുന്ന മകന്‍റെ രൂപം അമ്മയെ വല്ലാതെ വേദനിപ്പിച്ചു..
കുഞ്ഞിനെ വേദനിപ്പിക്കേണ്ടി വന്നല്ലോ ?..പാവം ...അവനെ സ്വന്തം നെഞ്ചോടു ചേര്‍ത്ത് അമ്മ പറഞ്ഞു...
"മോന് വിഷമം ആയി അല്ലെ?...അമ്മ വേറെ ആരോട് പറയും ....അമ്മയ്ക്കൊരു സമാധാനവും ഇല്ല...
അതാണ്‌ ഓടി വന്നത് ...ഇനി ഒക്കെ മോന്‍ പറയുന്ന പോലെ "
അമ്മ പറഞ്ഞതൊക്കെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അവനു കഴിഞ്ഞില്ലെങ്കിലും ..അമ്മ അവനില്‍
അര്‍പ്പിച്ച വിശ്വാസം അവനെ പെട്ടെന്ന് വലിയ ആളാക്കിയ പോലെ തോന്നി...
"അമ്മ കുഞ്ഞെച്ച്ചിയെയും കുഞ്ഞിനേയും ധൈര്യമായി വീട്ടില്‍ താമസിപ്പിച്ചോളു..നമ്മുടെ വാവയോടൊപ്പം
അവളും വളരട്ടെ...അമ്മ കരയാതെ വീട്ടില്‍ പോ...എന്ത് വന്നാലും അമ്മയ്ക്ക് ഞാനുണ്ട് "
നിറഞ്ഞ കണ്ണുകളോടെ മകനെ മാറോട് ചേര്‍ത്ത് അമ്മ നെറുകയില്‍ ചുംബിച്ചു  .."എന്‍റെ കുട്ടിയെ ദൈവം രക്ഷിക്കും...എത്ര നല്ല 
മനസ്സാണ് എന്‍റെ കുട്ടിക്ക് ..കോടി പുണ്യം കിട്ടും..."
കണ്ണുനീര്‍ തുടച്ചു മാറ്റി നടന്നു നീങ്ങുന്ന അമ്മയുടെ രൂപം കണ്ണില്‍ നിന്നും മറഞ്ഞിട്ടും
ആനന്ദന്‍ അവിടെ തന്നെ നിന്നു...അമ്മ തന്നില്‍ അര്‍പ്പിച്ച വിശ്വാസം .അതൊരു ഉള്‍ക്കരുത്തായി മനസ്സില്‍ 
നിറയുകയാണ്...അശക്തമായ   സ്വന്തം ബാല്യം വിശ്വാസത്തിന്‍റെ പൊന്‍നൂലില്‍ ഒരു ശ്രോതസ്സായി മാറുകയാണ്...
മരണം വരെ അമ്മയുടെ ശക്തിയായ് ..വിശ്വാസമായി..എന്നും ഈ മകന്‍ ഉണ്ടാവും അമ്മെ...സ്വയം 
പ്രതിന്ജ ചെയ്തു കയ്യിലിരുന്ന തോര്‍ത്ത്‌ തലയില്‍ കെട്ടി തട്ടിന്‍ പുറത്തേക്കു  കയറുമ്പോള്‍
ആനന്ദന്‍ ആത്മ സംതൃപ്തി അനുഭവിച്ചറിയുകയായിരുന്നു ....!!!                                                   

No comments:

Post a Comment