Friday, September 14, 2012


 :::വിടരാതെ കൊഴിയുന്ന പൂമൊട്ടുകള്‍ :::

കൊക്കുരുമ്മി ചേര്‍ന്നിരുന്നു 
കുശലം പറയും കിന്നരിപ്രാവുകള്‍
കലപിലകള്‍ കൂട്ടി കുറുകിയിരിക്കും
കിളിമകളുടെ കൊഞ്ചലുകള്‍ ...

കരളിലിമ്പം പകരുമീ നിമിഷങ്ങള്‍ 
കവിളില്‍ നനവ്‌ പടര്‍ത്തിയതെന്തേ 
കരയാന്‍ വിതുമ്പുന്ന കരിമുകിലെ 
കാറ്റിലടരാന്‍ പിറക്കുന്ന കണി മലരേ 
കദനം നിറഞ്ഞൊരീ ചെല്ലക്കിളിയുടെ 
മനസ്സാം കിളിക്കൂട്‌ തകര്‍ന്നുവല്ലോ...

മൂഡവിചാരങ്ങള്‍ ചിറകേറി വന്നപ്പോള്‍ 
സ്വപ്‌നങ്ങള്‍ നെയ്തോരെന്‍ വര്‍ണത്തൊട്ടില്‍ ശൂന്യമായി 
കുഞ്ഞിളം ചുണ്ടിലെ പാല്‍പ്പുഞ്ചിരികള്‍
കദനത്തിന്‍ ചുടു നിണമായി കണ്ണില്‍ നിറഞ്ഞു ...

മാറാല കെട്ടിയ ചിന്തകളില്‍ 
മനം പുകമറ പിടിക്കുമ്പോള്‍ 
മകളെന്ന പുണ്യത്തെ മാറോടു ചേര്‍ക്കുവാന്‍
മരിച്ച മന:സ്സാക്ഷികള്‍ക്കെങ്ങനെ കഴിയും?

ഉള്ളില്‍ തുടിച്ചൊരു ജീവന്‍റെ ചേതന
ഈറ്റില്ലത്തില്‍ നിശബ്ദമായി ....
ഓമനത്തിങ്കള്‍ കിടാവിന്‍ താളം 
ഓര്‍മതന്‍ ചുണ്ടില്‍ വിറങ്ങലിച്ചു ...!!!!

1 comment:

  1. സ്വന്തം രക്തത്തില്‍ കുരുത്ത ജീവനെ വെളിച്ചം കാണിക്കാതെ കൊന്നു കൊല വിളിക്കുന്ന നമ്മളോളം വലിയ മഹാപാപികള്‍ വേറെയുണ്ടോ?

    ReplyDelete