Saturday, December 10, 2011

നഷ്ടബോധങ്ങള്‍

കയ്യില്‍ കേസ് ഫയലും തോളില്‍ തൂക്കിയ നീണ്ട ബാഗുമായി ബസ്സിറങ്ങി ...
വയലിനക്കരെ കാണുന്ന ആ വലിയ വീട് ,,,വയലിറങ്ങി വരമ്പിലൂടെ നടക്കണം അവിടെയെത്താന്‍ ..
മുന്‍പില്‍ പച്ച വിരിച്ച പാടം മനസ്സിന് കുളിര്‍മ നല്‍കി ...
സമയം ഉച്ചയോടടുക്കുന്നു ..വയലില്‍ അങ്ങിങ്ങ് പണിയെടുക്കുന്ന ജോലിക്കാര്‍ 
വരമ്പത്തൂടെ നടക്കുമ്പോള്‍ ...ഇളം കാറ്റില്‍ മര്‍മരം ഉതിര്‍ക്കുന്ന നെല്‍ചെടികള്‍ ..
അവിടവിടെ കുണുങ്ങി നടക്കുന്ന കുഞ്ഞികുരുവികളും പനം തത്തകളും...
കുട്ടിക്കാലത്ത് സ്കൂളില്‍ പഠിച്ച ആ ഗാനം മനസ്സില്‍ ഈണമിട്ടു ..ചുണ്ടുകളിലേക്ക്‌
ഒഴുകിവന്നു ...
"കുഞ്ഞിക്കുടയും സഞ്ചിയുമായി മല്ലിക സ്കൂളില്‍ പോകുമ്പോള്‍
പാടത്തിന്റെ വരംബതൂന്നൊരു കൂ കൂ ആരവമുയരുന്നു ..
കുനിഞ്ഞു നില്‍ക്കും കതിരിന്‍ മണികള്‍ കൊത്തും കുഞ്ഞി കുരുവികളെ
ആട്ടിപ്പായിചീടുകയാവാം മയിലന്‍ പാട വരമ്പത്ത് ......."
പാടികൊണ്ട് നടന്നു നീങ്ങുമ്പോള്‍ ...വേറൊരു ഈണം കാതിനെ തഴുകിയെത്തി ...
"ഉണ്ണി ആരാരിരോ ...തങ്കം ആരാരിരോ ...."..ചെവിയോര്‍മിച്ചു...
പാട്ട് വന്ന വഴി നോക്കി നടന്ന ഞാനാ കാഴ്ച കണ്ടു ...മരത്തിന്‍ തണലില്‍
വിരിച്ച ഒരു പഴയ കൈലി തുണ്ടില്‍ മടിയില്‍ പിഞ്ചു കുഞ്ഞിനെ കിടത്തി
താരാട്ട് പാടുന്ന ഒരു യുവതി ..അരികില്‍ അലുമിനിയം പാത്രത്തില്‍ ആഹാരവുമായി
വയലില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനെയും നോക്കി അവള്‍ കുഞ്ഞിനെ താലോലിക്കയാണ്..
ഹൃദയത്തില്‍ ചലനമുണ്ടാക്കിയ ചിത്രം....ഒരു നെടു വീര്‍പ്പുമായി കയ്യിലിരുന്ന കടലാസ്സു കെട്ടിലേക്ക്
കണ്ണോടിച്ചു ...തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ദാമ്പത്യം ,,ഇഴ ചേരാതെ നില്‍ക്കുന്നു ഈ താളുകളില്‍ ..
എവിടെ ..എങ്ങനെ.. പിഴവുകള്‍ തുടങ്ങി ...വിളക്കി ചേര്‍ക്കാനാവാത്ത വിധം...പൊട്ടി വീണത്‌ എന്താണ്?
പ്രതീക്ഷകളും സ്വപനങ്ങളും ആശ ലതയെ സുമങ്ങലിയാക്കിയപ്പോള്‍ ..അനുരൂപനായ വരനും ഒത്തു
ജീവിതം തുടങ്ങിയപ്പോള്‍ ..തുടക്കത്തിലേ അവള്‍ക്കു കല്ലുകടി അനുഭവപ്പെട്ടു .....
കാറിനു പകരം കാല്‍നട ഇഷ്ടപ്പെടുന്ന ഭര്‍ത്താവിന്‍റെ സായാഹ്ന സവാരികള്‍ അരോചകമായി തോന്നി ..
കൈക്കുമ്പിളില്‍ ജാമ്പക്കയുമായി കയറി വന്ന അയാള്‍ക്ക്‌ സ്റ്റാറ്റസ് തോന്നില്ല ...
അവധി ദിവസങ്ങളില്‍ അടുത്ത വീട്ടിലെ കുട്ടികളുമായി പാര്‍കില്‍ ക്രിക്കറ്റ് കളിച്ചത് ..ഒന്നും അവള്‍ക്കു
താങ്ങാനായില്ല ...കഥയില്ലാതെ നിരത്തുന്ന കാരണങ്ങള്‍ ...പിരിയാന്‍ അയാള്‍ക്ക്‌ താത്പര്യം ഇല്ല ..കൂടെ
കഴിയാന്‍ അവള്‍ ഒരുക്കമല്ല ....ഇന്നത്തെ സിറ്റിങ്ങില്‍ ഇനി എന്താണാവോ അവളുടെ തീരുമാനം ...!!!!!
ഓര്‍ത്തു നിന്ന എന്നെ ഒരു പൊട്ടിച്ചിരിയാണ് ഉണര്‍ത്തിയത് ..
ഭര്‍ത്താവിനു ആഹാരം വിളമ്പുന്നതിനിടയില്‍ അവര്‍ നര്‍മം പങ്കു വയ്ക്കുകയാണ് ...എല്ലാം മറന്നവര്‍
ചിരിക്കയാണ് ..കണ്ടു നിന്ന എന്‍റെ ചുണ്ടിലും ചിരി പടര്‍ന്നു ...ഒപ്പം മനസ്സ് പ്രാര്‍ഥിച്ചു ..."ഇവരുടെ ഈ
സന്തോഷം എന്നും നിലനില്‍ക്കണമേ.."
ഹൃദയ ബന്ധങ്ങള്‍ വെറും കടലാസ്സു തുണ്ടില്‍ ഒതുങ്ങുമ്പോള്‍
ജീവിതത്തിന്‍റെ സൌന്ദര്യം അര്ധാന്തരത്തില്‍ അവസാനിക്കുമ്പോള്‍
നാം നേടുന്നത് എന്താണ് ..?
നഷ്ട സ്വപ്നങ്ങളുടെ ചിതാ ഭസ്മവുമായി എത്ര നാള്‍ ...?
വലിയ വീടിന്‍റെ പൂമുഖത്തേക്ക്‌ കാലെടുത്തു വയ്ക്കുമ്പോള്‍ ഈ ചിന്തയായിരുന്നു എന്‍റെ മനസ്സില്‍ ..!!!


No comments:

Post a Comment